മോദിയുടെ വിദ്യാഭ്യാസ യോഗ്യതയല്ല ചര്‍ച്ച ചെയ്യേണ്ട വിഷയം; ആവര്‍ത്തിച്ച് ശരദ് പവാര്‍

രാജ്യം വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയ വിഷയമാക്കുന്നതിനെതിരെ എൻസിപി അധ്യക്ഷൻ ശരദ് പവാർ. എൻസിപി കൂടി ഉൾപ്പെട്ട മഹാരാഷ്ട്ര പ്രതിപക്ഷ സഖ്യത്തിലെ ഘടക കക്ഷിയായ ശിവസേന (ഉദ്ധവ് വി ഭാഗം)യുടെ അധ്യക്ഷൻ ഉദ്ധവ് താക്കറെയും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യുന്നതിനിടെയാണ് പവാർ നിലപാട് ആവർത്തിച്ചത്.
തൊഴിലില്ലായ്മ, പണപ്പെരുപ്പം, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ നേരിടുമ്പോൾ വിദ്യാഭ്യാസ ബിരുദം രാജ്യത്തെ രാഷ്ട്രീയ വിഷയമാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷം ബിജെപിക്കെതിരെ ഉയർത്തിക്കൊണ്ടു വരുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് സമീപ കാലത്തെ പവാറിന്റെ പല ഇടപെടലുകളും.
അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപി
സി) അന്വേഷണത്തെക്കാൾ സുപ്രീം കോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്നു പറഞ്ഞ് പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച പവാർ, അദാനി രാജ്യത്തിനു നൽകുന്ന സംഭാവനകൾ അവഗണിക്കരുതെന്നും ഓർമിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സവർക്കർ വിരുദ്ധ പ്രസ്താവന വിവാദമായപ്പോഴും വ്യത്യസ്ത അഭിപ്രായമാണ് ശരദ് പവാര്‍ പ്രകടിപ്പിച്ചത്.