രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബി ജെ പി; ഒബിസി വിഭാഗത്തെ അപമാനിച്ചു എന്ന പ്രചാരണം ശക്തമാക്കും


ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ബിജെപി. അടുത്ത മാസം 6 മുതല്‍ 14 വരെ രാജ്യ വ്യാപക പ്രചാരണം നടത്തും.രാഹുല്‍ ഗാന്ധി ഒബിസി വിഭാഗത്തെ അപമാനിച്ചെന്ന പ്രചാരണം ശക്തമാക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി പ്രചാരണം നടത്തും. മാപ്പ് പറയാത്ത രാഹുലിന്റെ നിലപാട് ചോദ്യം ചെയ്യുമെന്നുമാണ് വിവരം. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈ വാദം ഉന്നയിച്ചായിരിക്കും കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ പോരാട്ടം.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്ക രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം തുടരും. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഈ നീക്കത്തെ പ്രതിരോധിക്കാന്‍ കൂടിയാണ് ബിജെപിയുടെ നീക്കം. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ അവഗണിച്ച് വിട്ടിട്ടും ദില്ലിയിലും പഞ്ചാബിലും എഎപി ഭരണം പിടിച്ചതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ തീരുമാനം. രാഹുല്‍ ഗാന്ധിയെ അവഗണിച്ച് വിട്ടാല്‍ അദ്ദേഹം കൂടുതല്‍ സ്വീകാര്യത നേടുമെന്ന് ബിജെപി കരുതുന്നുണ്ട്. അതിനാലാണ് രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമുണ്ടാകില്ലെന്നാണ് വിവരം. അങ്ങിനെ വന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ഉന്നയിച്ചേക്കും. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലിലെ വിധി അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷനറെ തീരുമാനം എന്നാണ് സൂചന. എന്നാല്‍ ദില്ലിയിലെ ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധി ഉടന്‍ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും ലോക്സഭാ സ്പീക്കര്‍ നോട്ടീസ് നല്‍കുക.