വായു ഗുണനിലവാര നിരീക്ഷണ സംവിധാനം എറണാകുളത്തെ ആശുപത്രികളിൽ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വായുവിന്‍റെ ഗുണനിലവാരത്തിനനുസരിച്ച് ശ്വാസകോശ സംബന്ധമായ അവസ്ഥകൾ വ്യത്യാസപ്പെടുന്ന രീതി നിരീക്ഷിക്കാൻ എറണാകുളത്ത് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം വരാനുള്ള സാധ്യത നേരത്തെ കണ്ടെത്താനും അത് തടയാനും ഇത് സഹായിക്കും. ഇതിനായി എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ആരോഗ്യ സ്ഥാപനങ്ങളിൽ ആധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതുമൂലം രോഗം മൂർച്ഛിക്കുന്നതിന് മുമ്പുതന്നെ പ്രതിരോധ നടപടികൾ ആരംഭിക്കാനാകും. ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വഴി ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള നിരീക്ഷണ സംവിധാനം ശക്തമാകും. സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകാരോഗ്യ പദ്ധതിക്ക് കീഴിലാണ് ഈ സംവിധാനം ഒരുക്കുന്നതെന്നും മന്തി പറഞ്ഞു.
അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് തീരുമാനിച്ച ആരോഗ്യ സർവേ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് സർവേ നടത്തും. പുക ശ്വസിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്ക അകറ്റാൻ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. മൊബൈൽ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.































































































































