സംസാരിച്ചത് സ്വർണ്ണക്കടത്ത് വിഷയമല്ല; സ്വപ്നയുടെ ക്ഷണം സ്വീകരിച്ചാണ് ഹോട്ടലിൽ പോയത്’; വിജേഷ് പിള്ള

കൊച്ചി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വിജേഷ് പിള്ള. സ്വപ്നയുമായി ബെംഗളൂരിൽ ചർച്ച നടത്തിയിരുന്നതായി വിജേഷ് പിള്ള ന്യൂസ്18 നോട് പ്രതികരിച്ചു. സംസാരിച്ചത് സ്വർണ്ണക്കടത്ത് വിഷയമല്ലെന്നും സ്വപ്നയുടെ ക്ഷണം സ്വീകരിച്ചാണ് ഹോട്ടലിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒ.ടി.ടി നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് പോയതെന്ന് വിജേഷ് വ്യക്തമാക്കി. സ്വർണ്ണക്കടത്തുകാര്യം സംസാരിച്ചെങ്കിൽ ദൃശ്യങ്ങൾ പുറത്തു വിടാൻ വെല്ലുവിളിക്കുന്നതായും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ പറഞ്ഞതായും വിജേഷ് പറഞ്ഞു.
സി.പി.എമ്മിനോടോ എം.വി.ഗോവിന്ദനോടോ യൂസഫലിയോടൊ ബന്ധമില്ല.ഇവരെ അറിയില്ല. രാഷ്ടീയ പാർട്ടികളോട് ഒരു ബന്ധവുമില്ല. സ്വപ്ന എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ല. ഇടനിലക്കാരനെന്ന പേരിൽ ഷാജ് കിരണിന്റെ പേര് സ്വപ്ന പറഞ്ഞതറിയില്ല. ഏതന്വേഷണവുമായി സഹകരിക്കും. സ്വപ്നയുടെ തുടർ നടപടികൾ വീക്ഷിച്ച ശേഷം കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് വിജേഷ് പിള്ള വ്യക്തമാക്കി.
സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി വിജേഷ് പിള്ള എന്നൊരാൾ സമീപിച്ചുവെന്ന് സ്വപ്ന സുരേഷ് ഇന്ന് വെളിപ്പെടുത്തിയിരുന്നു.കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ചാറ്റ് വിവരങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു.
















































































































