കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കില്ല

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂർ, മനീഷ് തിവാരി, ഹൂഡ എന്നിവർ പ്രവർത്തക സമിതിയിലേക്ക് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. വിയോജിപ്പ് പ്രകടിപ്പിച്ചവരും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിർദ്ദേശത്തിനുള്ള സാധ്യത വർദ്ധിച്ചു. പ്രിയങ്ക ഗാന്ധി പ്രവർത്തക സമിതിയിൽ ഉണ്ടാകും.
സമിതിയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ചുമതല കോൺഗ്രസ് പ്രസിഡന്‍റിനെ ഏൽപ്പിക്കും. ആവശ്യമെങ്കിൽ മത്സരം നടത്താൻ തയ്യാറാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നാമനിർദ്ദേശം ചെയ്യപ്പെടുന്നവരിൽ വനിത, ദലിത്, യുവജന പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് സൂചന.ഇനി ഒരു മത്സരത്തിനില്ലെന്നും മറ്റുള്ളവർ മുന്നോട്ട് വരട്ടെയെന്നുമാണ് ശശി തരൂർ എം.പി പറഞ്ഞത്.
ഫെബ്രുവരി 24 മുതൽ 28 വരെ റായ്പൂരിൽ ചേരുന്ന പ്ലീനറി യോഗത്തിലാണ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. പ്ലീനറി സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരികയാണ്. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്ന് ശശി തരൂർ എം.പി പറഞ്ഞിരുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രയ്ക്കും ശേഷം, 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള യോഗമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.







































































































































