ഏറ്റവും ഉയർന്ന വിലയിൽ ഗോതമ്പ്; 30 ലക്ഷം ടൺ പൊതുവിപണിയിൽ വിൽക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലെത്തിയ ഗോതമ്പിൻ്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാൻ കേന്ദ്രം. അവശ്യവസ്തുക്കളുടെ വിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് കീഴിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കിൽ നിന്ന് ഇ-ലേലത്തിലൂടെ ഗോതമ്പിന്‍റെ വിൽപ്പന അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും. മാവ് മില്ലർമാർ, വ്യാപാരികൾ തുടങ്ങി, ഗോതമ്പ് മൊത്തത്തിൽ വാങ്ങുന്നവർക്ക് ക്വിന്‍റലിന് 2,350 രൂപ നിരക്കിൽ നൽകും. എന്നാൽ, ഗതാഗതച്ചെലവ് വാങ്ങുന്നവർ വഹിക്കണം. പരമാവധി വില പറയുന്ന ലേലക്കാർക്ക് ഗോതമ്പ് ലഭിക്കും.
കുറച്ച് ആളുകൾക്ക് മാത്രമായി മുഴുവൻ ഗോതമ്പും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, വാങ്ങുന്നയാൾക്ക് പരമാവധി 3,000 ടൺ മാത്രമേ അനുവദിക്കൂ. ഇതിനർത്ഥം ഒരു എഫ്സിഐ മേഖലയിൽ നിന്ന് ഒരാൾക്ക് പരമാവധി 3,000 ടൺ ലേലത്തിൽ അനുവദിക്കും.













































































