മൂന്നാംമുന്നണി നീക്കം ഊർജ്ജിതം; പിണറായി വിജയൻ കെസിആറിന്റെ റാലിയിൽ പങ്കെടുക്കും

ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സംഘടിപ്പിക്കുന്ന റാലിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നാല് മുഖ്യമന്ത്രിമാരും ചില പ്രതിപക്ഷ നിരയിലെ നേതാക്കളും പങ്കെടുക്കുന്ന ബുധനാഴ്ച ഖമ്മത്ത് നടക്കുന്ന റാലിയിലേക്ക് കോൺഗ്രസിനെ ക്ഷണിച്ചിട്ടില്ല. സമാന ചിന്താഗതിക്കാരെ കേന്ദ്രസർക്കാരിനെതിരെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബിആർഎസ് പറയുന്നു.
തെലങ്കാന രാഷ്ട്ര സമിതിയെ ദേശീയ രാഷ്ട്രീയ അഭിലാഷങ്ങളുള്ള ഭാരത് രാഷ്ട്ര സമിതിയായി (ബിആർഎസ്) മാറ്റിയതിന് ശേഷമുള്ള ആദ്യത്തെ ബഹുജന പരിപാടിയാണ് ഖമ്മത്ത്
നടക്കുക. 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി.ജെ.പിക്കും ബദൽ നൽകാനാണ് കെ.സി.ആർ ലക്ഷ്യമിടുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും.
ഫെഡറലിസത്തോടും കർഷകരോടുമുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തെ എതിർക്കാനുള്ള കൂട്ടായ്മ എന്നാണ് റാലിയെ ബിആർഎസ് വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്നാണ് സി.പി.എമ്മിന്‍റെ തീരുമാനം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്രയുടെ സമാപന ചടങ്ങിലേക്ക് ചന്ദ്രശേഖർ റാവുവിന്‍റെ ബിആർഎസ്, ആം ആദ്മി പാർട്ടി (എഎപി) എന്നിവരെ ക്ഷണിച്ചിട്ടില്ല. ചന്ദ്രശേഖർ റാവുവുമായി പിണറായി വിജയൻ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.













































































