സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത; ഇന്ത്യയിലും പിരിച്ചുവിടൽ ആരംഭിച്ച് ആമസോൺ

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആമസോൺ ഇ-മെയിൽ വഴി ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും അഞ്ച് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി ആമസോൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഏകദേശം 18,000 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിടുന്നത്. ഇന്ത്യയിലെ ആമസോണിന്‍റെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനത്തെ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് വിവരം. ആഗോള തലത്തിൽ താൽക്കാലിക ജീവനക്കാരെ കൂടാതെ 15.4 ലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളത്.
കോവിഡ് കാലത്ത് പോലും ആമസോൺ വലിയ തോതിൽ നിയമനം നടത്തിയിരുന്നു. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചത്. പിരിച്ചുവിടൽ ആളുകൾക്ക് ബുദ്ധിമുട്ടാണെന്ന് കമ്പനിയുടെ നേതൃത്വം മനസ്സിലാക്കുന്നുവെന്നും അതിനാൽ തീരുമാനത്തെ വിലകുറച്ച് കാണുന്നില്ലെന്നും ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞിരുന്നു.







































































































































