പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് എൻഐഎ അന്വേഷിക്കും
പാലക്കാട് ആർഎസ്എസ് പ്രവര്‍ത്തകന്‍ മുത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസൻ (44) വെട്ടേറ്റു മരിച്ച കേസ് എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിത്. സംഭവത്തിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലി ഉൾപ്പടെയുള്ളവർ അറസ്റ്റിലായിരുന്നു.എന്‍ഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക. പോലീസില്‍ നിന്ന് കേസ് ഡയറി ലഭിക്കുന്ന മുറയ്ക്ക് കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും .
ശ്രീനിവാസന്‍ വധത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ എന്‍ഐഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്‍ഐഎക്ക് കൈമാറിയത്.2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു എന്നു കേസ് അന്വേഷണം നടത്തിയ കേരള പോലീസ് കണ്ടെത്തിയിരുന്നു.









































































