ചീഞ്ഞ പച്ചക്കറികളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് ഒരു മാർക്കറ്റ്; പ്രതിമാസം ലാഭിക്കുന്നത് രണ്ടരലക്ഷം രൂപ
സാധാരണയായി നമ്മുടെ നാട്ടിലെ പച്ചക്കറി മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ കേടായാല്‍ എന്താണ് ചെയ്യാറ്? ഒന്നുകില്‍ അത് അധികം കേടാകുന്നതിനുമുമ്ബേ ഏതെങ്കിലും വളര്‍ത്തു മൃഗങ്ങള്‍ക്ക് കൊടുക്കും.
അതുമല്ലെങ്കില്‍ അവ നശിപ്പിച്ചു കളയും. എന്നാല്‍, ഹൈദരാബാദിലുള്ള ഈ പച്ചക്കറി മാര്‍ക്കറ്റില്‍ ഇതുരണ്ടും ചെയ്യില്ല. ചീഞ്ഞ പച്ചക്കറികളാണ് ഇവിടുത്തെ താരങ്ങള്‍. കാരണം ഈ ഒരു മാര്‍ക്കറ്റിനെ മുഴുവന്‍ പ്രകാശിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ചീഞ്ഞ പച്ചക്കറികള്‍ ഉപയോഗിച്ചാണ്. കേള്‍ക്കുമ്ബോള്‍ അത്ഭുതം തോന്നാമെങ്കിലും ആര്‍ക്കും അനുകരിക്കാവുന്ന ഒരു ഉത്തമ മാതൃകയാണ് ഹൈദരാബാദിലെ ബോവന്‍പള്ളി പച്ചക്കറി മാര്‍ക്കറ്റ് അല്ലെങ്കില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് കാണിച്ചുതരുന്നത്.
ഈ പച്ചക്കറി മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന എല്ലാ ജൈവമാലിന്യങ്ങളും ആദ്യം ഇവര്‍ ബയോഗ്യാസ് ആക്കി മാറ്റുന്നു. പിന്നീട് അതില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെയാണ് ഈ മാര്‍ക്കറ്റിനുള്ളിലെ എല്ലാ കടകളിലേക്ക് ആവശ്യമായ വൈദ്യുതിയും ഇതുകൂടാതെ മാര്‍ക്കറ്റിനുള്ളിലെ 100 തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതിയും ഇവര്‍ കണ്ടെത്തുന്നത്. മാര്‍ക്കറ്റിനുള്ളിലെ കടകള്‍ എന്ന് പറയുമ്ബോള്‍ ഒന്നും രണ്ടും കടകളാണ് എന്ന് കരുതരുത്. 170 കടകളാണ് ഈ മാര്‍ക്കറ്റിനുള്ളില്‍ ഉള്ളത്. ഈ മുഴുവന്‍ കടകളിലേക്കുമുള്ള വൈദ്യുതിയും ഇത്തരത്തിലാണ് കണ്ടെത്തുന്നത്.
ഇത്തരത്തില്‍ സുസ്ഥിരതയുടെ ഒരു മികച്ച ഉദാഹരണമായി മാറുകയാണ് ബോവന്‍പള്ളി മാര്‍ക്കറ്റ്. മാര്‍ക്കറ്റില്‍ പ്രതിദിനം 10 ടണ്‍ ജൈവമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു. ഏതാനും വര്‍ഷം മുന്‍പുവരെ മറ്റെല്ലാവരും ചെയ്തിരുന്നതുപോലെ ഇവരും മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലങ്ങളില്‍ കൊണ്ടുവന്ന് തള്ളുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ മാലിന്യം ബയോഗ്യാസ് ആയും അത് വീണ്ടും വൈദ്യുതിയായും മാറുന്നു. മാര്‍ക്കറ്റില്‍ ശേഖരിക്കുന്ന പച്ചക്കറി, പഴം, പൂക്കള്‍ എന്നിവയുടെ ഓരോ ഗ്രാം മാലിന്യവും ഇവര്‍ വൈദ്യുതിയായും ജൈവ ഇന്ധനമായും മാറ്റുന്നു.
ജൈവ ഇന്ധനവും വൈദ്യുതിയും ഉല്പാദിപ്പിക്കാനായി ഇവിടെ സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ഇപ്പോള്‍ പ്രതിദിനം 500 യൂണിറ്റ് വൈദ്യുതിയും 30 കിലോ ജൈവ ഇന്ധനവും ഉത്പാദിപ്പിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, ജലവിതരണ ശൃംഖല, 100-ലധികം തെരുവ് വിളക്കുകള്‍, 170 കടകള്‍ എന്നിവയ്ക്ക് വൈദ്യുതി നല്‍കുന്നതിന് ഈ വൈദ്യുതി ഉപയോഗിക്കുന്നു. കാന്റീന്‍ അടുക്കളയിലാണ് ജൈവ ഇന്ധനം ഉപയോഗിക്കുന്നത്. ഇതിലൂടെ പ്രതിമാസം രണ്ടര ലക്ഷം രൂപയാണ് വൈദ്യുതി ഇനത്തില്‍ ഇവര്‍ ലാഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള അഹൂജ എഞ്ചിനീയറിംഗ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാണ് 2020 -ല്‍ പ്ലാന്റ് സ്ഥാപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സര്‍ക്കാര്‍ ഗവേഷണ കേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയാണ് ആവശ്യമായ സാങ്കേതികവിദ്യ സഹായം നല്‍കുന്നത്.
മാര്‍ക്കറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാലിന്യം കരാറടിസ്ഥാനത്തില്‍ നിയമിച്ച സംഘമാണ് ദിവസവും ശേഖരിക്കുന്നത്. പ്ലാന്റിലേക്ക് കൊണ്ടുവന്നുകഴിഞ്ഞാല്‍, അത് പൊടിച്ച് ഒരു സ്ലറി ആക്കി മാറ്റാന്‍ ഒരു ‘ടാങ്കില്‍’ മുക്കിവയ്ക്കുന്നു. ഇത് പിന്നീട് ഒരു ബയോ-മെഥനേഷന്‍ പ്രക്രിയയ്ക്ക് വിധേയമാക്കിയാണ് ജൈവ ഇന്ധനവും വൈദ്യുതിയും ഉല്പാദിപ്പിക്കുന്നത്.