പി.എഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസവിധി; 15000 ശമ്പള പരിധി സുപ്രീംകോടതി റദ്ദാക്കി

പിഎഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസം. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു.പെൻഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. പുതിയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ നാല് മാസം കൂടി സമയം കോടതി അനുവദിക്കുകയും ചെയ്തു.കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബർ ഒന്നിനു മുമ്പ് ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാതെ വിരമിച്ചവർക്ക് ഉയർന്ന പെൻഷൻ ലഭിക്കില്ല. വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വർഷത്തെ ശരാശരി ശമ്പളമായിരിക്കും പെൻഷൻ നിശ്ചയിക്കുന്നതിന് കണക്കാക്കുക. കേരള ഹൈക്കോടതി വിധിപ്രകാരം ഇത് അവസാനത്തെ 12 മാസത്തെ ശമ്പളത്തിൻറെ ശരാശരിയായിരുന്നു.
1.16 ശതമാനം വിഹിതം തൊഴിലാളികൾ നൽകണമെന്ന 2014 ലെ കേന്ദ്ര സർക്കാരിന്റെ ഭേദഗതി സുപ്രീംകോടതി റദ്ദാക്കി.കട്ട് ഓഫ് തീയതി കാരണം ഓപ്ഷൻ നൽകാൻ കഴിയാതെപോയ ജീവനക്കാർക്ക് ഒരവസരവും കൂടി നൽകണമെന്ന് ഉത്തരവ് പറയുന്നു. ഓപ്ഷൻ നൽകാൻ നാല് മാസത്തെ സമയപരിധിയാണ് അനുവദിച്ചിട്ടുള്ളത്. അതായത്, ഉയർന്ന പെൻഷൻ സ്കീമിലേക്ക് മാറുന്നതിനായി, പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന തുക ഈടാക്കാനുള്ള ഓപ്ഷൻ ഇക്കാലയളവിനുള്ളിൽ നൽകാവുന്നതാണ്.