നീറ്റ് പരീക്ഷയ്ക്ക് പൊതു മാനദണ്ഡം വേണമെന്ന ഹര്‍ജിയിൽ എതിർത്ത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി


നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ച സംഭവവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ത്ത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി.
നീറ്റ് പരീക്ഷയ്ക്ക് പൊതു മാനദണ്ഡം വേണമെന്ന ഹര്‍ജിയെയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എതിര്‍ത്തത്.
നിലവില്‍ പരീക്ഷ എഴുതാന്‍ പൊതുമാനദണ്ഡമുണ്ടെന്ന് എന്‍ടിഎ അറിയിച്ചു. പൊതുതാല്‍പര്യഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടു. വാദമുഖങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്.സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.