ഇന്ത്യയിൽ നാളെ ദേശീയ ദുഃഖാചരണം; ആബെയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ (67) നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആബെയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും മഹാനായ രാഷ്ട്രതന്ത്രജ്ഞനും നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. നാളെ ഇന്ത്യയിൽ ദേശീയ ദുഃഖാചരണം ആചരിക്കും. ആബെയ്ക്കൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
“ആബെയുമായുള്ള എന്‍റെ ബന്ധം വർഷങ്ങൾ പഴക്കമുള്ളതാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. പ്രധാനമന്ത്രിയായ ശേഷവും ഞങ്ങളുടെ സൗഹൃദം തുടർന്നു. സമ്പദ് വ്യവസ്ഥയെയും ആഗോള കാര്യങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഉൾക്കാഴ്ചകൾ എല്ലായ്പ്പോഴും എന്നെ ആകർഷിച്ചിട്ടുണ്ട്.
അടുത്തിടെ, ജപ്പാൻ സന്ദർശന വേളയിൽ, ആബെയെ വീണ്ടും കാണാനും നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. അത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും ജപ്പാനിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നു”.







































































































































