അപേക്ഷകർ 36,000; കോവിഡ് നഷ്ടപരിഹാരം രണ്ടു ദിവസത്തിനകം നൽകാൻ നിർദേശം


തിരുവനന്തപുരം∙ കോവിഡ് ധനസഹായത്തിന് അർഹരായവർക്ക് രണ്ടു ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർമാർക്ക് കർശന നിർദ്ദേശം നൽകി. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായകരമായ വിധത്തിൽ സോഫ്റ്റ്വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടു.
ജില്ലകളിൽ ക്യാംപുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും തുക കൈമാറാനാണ് നിർദേശം. നിലവിൽ 36000 അപേക്ഷകളാണ് സഹായത്തിനായി ലഭിച്ചിട്ടുള്ളത്.
കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ വിതരണം തുടരുകയാണ്. ഇതുവരെ 3,794 കുട്ടികളെയാണ് അർഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷൻ തയ്യാറാക്കിയ ബാൽസ്വരാജ് പോട്ടർലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒറ്റത്തവണ ധനസഹായമായ 3 ലക്ഷം രൂപയും പ്രതിമാസ സ്പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്.
ജില്ലാ കലക്ടർ മുഖേന കുട്ടികളുടെ വെരിഫിക്കേഷൻ നടത്തി പിഎം കെയർ പോർട്ടലിൽ അപ്രൂവൽ രേഖപ്പെടുത്തിയവർക്കാണ് ധനസഹായം നൽകുക. ജില്ലാ കലക്ടർമാർ 101 കുട്ടികളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.