San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലീവ് റദ്ദാക്കി പായിച്ച സ്വന്തം കാർ, 4 സംസ്ഥാനങ്ങൾ കടന്ന് സിനിമയെ വെല്ലുന്ന ‘ഹൈവേ ചേസ്’



ലീവ് റദ്ദാക്കി പായിച്ച സ്വന്തം കാർ, 4 സംസ്ഥാനങ്ങൾ കടന്ന് സിനിമയെ വെല്ലുന്ന ‘ഹൈവേ ചേസ്’;

12-കാരിയെ പൂനെയിൽ നിന്ന് വീണ്ടെടുത്ത് ആലുവ പോലീസ്, പ്രതി പോക്സോ കേസിൽ ജയിലിൽ!

കൊട്ടാരക്കരയിൽ നിന്നുള്ള ഫോൺ കോൾ; അവധി റദ്ദാക്കി സതീഷ് കുമാർ.

​ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്. ഐ സതീഷ് കുമാറിന് അത് തികച്ചും വ്യക്തിപരമായൊരു അവധി ദിവസമായിരുന്നു.


കൊട്ടാരക്കരയിലെ സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ ഫോണിലേക്ക് സ്റ്റേഷൻ ഓഫീസറുടെ വിളി എത്തുമ്പോഴാണ് നാടിനെ നടുക്കിയ സംഭവം അറിയുന്നത്.

​രാത്രി എട്ടരയോടെ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാൻ എന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങിയ പന്ത്രണ്ടുകാരിയെ കാണാനില്ല!

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സതീഷ് കുമാർ ഒട്ടും വൈകാതെ ലീവ് റദ്ദാക്കി ഉടൻ തിരികെ സ്റ്റേഷനിലേക്ക് കുതിച്ചെത്തി.

തുടർന്ന് എസ്. ഐ സതീഷ് കുമാർ, വനിതാ സിവിൽ പോലീസ് ഓഫീസർ ലിഞ്ചു, സി.പി.ഒമാരായ ഷാരോൺ, അൻഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

​ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ച് അന്വേഷണം; ചതി തിരിച്ചറിഞ്ഞ പോലീസ് തന്ത്രം

​അന്വേഷണത്തിൽ തെളിവുകളായി ആകെയുണ്ടായിരുന്നത് ഒരു സിസിടിവി ദൃശ്യവും കുട്ടി കൊണ്ടുപോയ അമ്മയുടെ ഫോണും മാത്രമായിരുന്നു.

കാസർകോട് ഭാഗത്ത് കാണിച്ച ഫോൺ ലൊക്കേഷൻ പെട്ടെന്ന് സ്വിച്ച് ഓഫ് ആയതോടെ അന്വേഷണസംഘത്തിന്റെ സംശയം ഇരട്ടിച്ചു.

പന്ത്രണ്ടുകാരി ഒറ്റയ്ക്ക് ഇത്രയും ദൂരം പോവില്ലെന്ന് ഉറപ്പിച്ച പോലീസ്, കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

​ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം നടത്തിയിരുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ അഭിജിത്ത് (26) എന്നയാളുമായി കുട്ടി നിരന്തരം ചാറ്റ് ചെയ്തിരുന്നതായി കണ്ടത്തി.

അഭിജിത്തിന്റെ മുതലാളിയായ ഗിരീഷിൽ നിന്ന് കിട്ടിയ ചിത്രവും വിവരങ്ങളും വെച്ച് പരിശോധിച്ചപ്പോൾ കുട്ടി അപ്രത്യക്ഷയായ സമയവും അഭിജിത്ത് മുങ്ങിയ സമയവും കൃത്യമായി ഒത്തുചേർന്നു.

​തുടർന്ന് പോലീസുകാർ ബുദ്ധിപൂർവ്വം ഒരു തന്ത്രം മെനഞ്ഞു.

പരിചയക്കാരനെക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയപ്പിച്ച് അഭിജിത്തിനെക്കൊണ്ട് തിരിച്ചു വിളിപ്പിച്ചു.

പത്തു മിനിറ്റിനുള്ളിൽ അവൻ തിരിച്ചുവിളിച്ചതോടെ ലൈവ് ടവർ ലൊക്കേഷൻ കാസർകോട് എന്ന് തെളിഞ്ഞു.

എന്നാൽ ഫോണിൽ സംസാരിക്കുമ്പോൾ താൻ കന്യാകുമാരിയിലാണെന്നാണ് അവൻ പറഞ്ഞത്.

പോലീസ് വഴിതെറ്റിക്കാൻ അവൻ നുണ പറയുകയാണെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം, മാറിയുടുക്കാൻ തുണിയോ മറ്റ് സാധനങ്ങളോ എടുക്കാൻ പോലും നിൽക്കാതെ നിന്നനിൽപ്പിൽ സ്വന്തം കാറിൽ വടക്കൻ കേരളത്തിലേക്ക് കുതിച്ചു.

​ധാരാവിയിലെ നിരാശയ്ക്ക് ശേഷം ഷോളാപ്പൂരിലേക്ക്!

​മംഗലാപുരവും കഴിഞ്ഞ് തിരച്ചിൽ മുന്നോട്ടുപോകുന്തോറും ഫോൺ ലൊക്കേഷൻ ഗോവയും കടന്ന് മുംബൈയിലെ പ്രശസ്തമായ ധാരാവിയിലേക്ക് മാറി.

ആയിരക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിലെ തെരുവുകളിൽ മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനാകാതെ വന്നതോടെ സംഘം മാനസികമായി ഏറെ തളർന്നുപോയി.

​എന്നാൽ അടുത്ത ദിവസം രാവിലെ ഫോൺ ലൊക്കേഷൻ ഷോളാപ്പൂർ കാട്ടിയതോടെ, അവർ ഡൽഹിയിലേക്കുള്ള ട്രെയിൻ മാർഗ്ഗം സഞ്ചരിക്കുകയാണെന്ന് വ്യക്തമായി.

ഈ സമയമത്രയും ആലുവയിൽ നിന്ന് ഇൻസ്‌പെക്ടർ ഗംഗാപ്രസാദ്, സി.പി.ഒമാരായ അമൽ, മഹിൻഷാ, മനോജ് എന്നിവരടങ്ങുന്ന രണ്ടാം അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ തത്സമയം കൃത്യമായ വിവരങ്ങൾ വടക്കൻ സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു കൊണ്ടിരുന്ന പോലീസ് ടീമിന് കൈമാറിക്കൊണ്ടിരുന്നു.

​പൂനെ പ്ലാറ്റ്‌ഫോമിലെ മിന്നൽ ഓപ്പറേഷൻ
​നിസാമുദ്ദീൻ എക്സ്പ്രസ്സിലുള്ള ഇരുവരെയും പിടികൂടാൻ പൂനെ റെയിൽവേ സ്റ്റേഷനിലേക്ക് കിലോമീറ്ററുകളോളം കാർ അതിവേഗത്തിൽ പായിക്കുകയല്ലാതെ പോലീസ് ടീമിന് വേറെ വഴിയുണ്ടായിരുന്നില്ല.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ ഡബ്ല്യു.സി.പി.ഒ ലിഞ്ചുവിന്റെ മനസ്സ് ആ സമയത്ത് ആ പെൺകുട്ടിയുടെ സുരക്ഷയോർത്ത് കടുത്ത ഭയത്തിലും ആശങ്കയിലുമായിരുന്നു.

​കൃത്യസമയത്ത് പൂനെയിൽ എത്തിയ പോലീസ് ടീം ആർ.പി.എഫിന്റെ (RPF) സഹായത്തോടെ റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിലയുറപ്പിച്ചു.

ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയ നിമിഷം തന്നെ പോലീസ് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ജനറൽ കോച്ചുകളിലേക്ക് ഇരച്ചുകയറി

. അപ്പർ ബർത്തത്തിൽ ഇരിക്കുകയായിരുന്ന കുട്ടിയെയും അഭിജിത്തിനെയും ലിഞ്ചു കണ്ടുപിടിക്കുകയും മിനിറ്റുകൾക്കുള്ളിൽ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

​”മോളെ പേടിക്കണ്ട, ഞങ്ങൾ നിന്റെ നാട്ടിൽ നിന്നുള്ള പോലീസാണ്! നിന്നെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ വന്നതാണ്…”

ഭയന്നുവിറച്ച പെൺകുട്ടിയോട് ചേർത്തണച്ച് ലിഞ്ചു ഇത് പറഞ്ഞപ്പോൾ കണ്ടുനിന്നവർക്കടക്കം വലിയൊരു ആശ്വാസമാണ് പ്ലാറ്റ്‌ഫോമിൽ പരന്നത്.

​പോക്സോ കേസിൽ പ്രതിക്ക് റിമാൻഡ്; അഭിനന്ദനപ്രവാഹം

​കസ്റ്റഡിയിലെടുത്ത ശേഷം വിശ്രമമില്ലാതെ 1400 കിലോമീറ്ററോളം തുടർച്ചയായി സ്വന്തം വണ്ടിയോടിച്ച്, കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.

തുടർന്ന് കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കും കൗൺസിലിംഗിന് വിധേയമാക്കിയ ശേഷമാണ് മാതാപിതാക്കൾക്ക് കൈമാറിയത്.

​പെൺകുട്ടിയെ വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയ പ്രതി അഭിജിത്തിനെതിരെ തട്ടിക്കൊണ്ടുപോകൽ, പോക്സോ (POCSO) അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലടച്ചു.

സ്വന്തം ജീവനും വിശ്രമവും തടസ്സങ്ങളും നോക്കാതെ നാടിന്റെയും ഒരു പിഞ്ചുകുട്ടിയുടെയും രക്ഷയ്ക്കായി നാല് സംസ്ഥാനങ്ങൾ കടന്ന് മിന്നൽ ഓപ്പറേഷൻ നടത്തിയ ആലുവ വെസ്റ്റ് പോലീസിന്റെ അന്വേഷണ സംഘത്തിന് നാടൊട്ടുക്കും വലിയ കൈയടിയും ആദരവുമാണ് ലഭിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!