തീ പിടിച്ച് എണ്ണ, യുദ്ധം കത്തികയറുന്നു, നടുവൊടിഞ്ഞ് ഇന്ത്യ

യുദ്ധം വീണ്ടും മുറുകിയതോടെ ഇന്ധനവില വീണ്ടും മേലോട്ടുള്ള കുതിപ്പ് തുടങ്ങി
എണ്ണ വില വീണ്ടും മേലോട്ട്
ഇറാനും അമേരിക്കയും ഉടമ്പടി വന്നപ്പോൾ ഇന്ത്യ ഉൾപ്പടെ ലോകരാജ്യങ്ങൾ ആശ്വസിച്ചു. ക്രൂഡ് ഓയിൽ ബാരലിന് 65 ഡോളർ വരെ താഴ്ന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ 120 ഡോളർ വരെയായ ഇന്ധനവിലയാണ് കുറഞ്ഞത്. വീണ്ടും യുദ്ധം കടുത്തതോടെ എണ്ണ വില മേലേക്ക് കുതിപ്പ് തുടങ്ങി. 85 ഡോളർ വരെ ബാരലിന് ആയി. ഹോഡമൂസ് കടലിടുക്ക് അടച്ചതോടെ ബുദ്ധിമുട്ടിലായ ഇന്ത്യ 40 രാജ്യങ്ങളിൽ നിന്നാണ് ഇന്ധനം ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്. പൂർവ്വസ്ഥിതിയിലാകുമെന്ന് സൂചന വന്നതോടെ ലിറ്ററിന് 8 രൂപ വരെ പെട്രോളിന് കുറക്കാൻ കേന്ദ്രം ആലോചന തുടങ്ങിയതാണ്. പാർലമെൻ്റിൻ്റെ വർഷകാലസമ്മേളനത്തിന് മുൻപ് ഇന്ധനവില കുറയ്ക്കാൻ കഴിയുമെന്നായിരുന്നു കേന്ദ്രസർക്കാർ കരുതിയത്. അതിനിടെയാണ് പ്രഹരമായി വീണ്ടും യുദ്ധം.
വിലക്കയറ്റം നിയന്ത്രണമില്ല
സമഗ്രമേഖലയെയും യുദ്ധം കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. ചില്ലറ വിൽപ്പന മേഖലയിൽ വൻ വിലക്കയറ്റമാണെന്ന് വ്യക്തമാക്കി കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം പുറത്തിറക്കിയ കണക്കും പുറത്ത് വന്നു. ജൂണിൽ 4.38 ശതമാനണ് ചില്ലറവിൽപ്പനയുടെ പണപ്പെരുപ്പം. റിസർബാങ്ക് ലക്ഷ്യമിട്ടിരുന്ന നാല് ശതമാനത്തിൽ താഴെ നിലനിർത്തുക എന്ന പരിധിയാണ് ഇപ്പോൾ കടന്നത്. മേയ് മാസത്തിൽ 3.93 ശതമാനമായിരുന്നു. കേരളവും വിലക്കയറ്റത്തിലാണ്. 4.34 ശതമാനാണ് ജൂണിലെ കണക്ക്. ഗ്രാമങ്ങളിണ് വിലക്കയറ്റം കൂടുതൽ.
ഇന്ത്യക്ക് വൻ തിരിച്ചടി
ഇതിനിടെ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതും തിരിച്ചടിയായി. ഇതുവരെ 9 ഇന്ത്യക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുഎഇയുടെ രണ്ട് എണ്ണടാങ്കറുകൾക്ക് നേരെയാണ ആക്രമണം ഉണ്ടായത്. ആറ് ഇന്ത്യക്കാരും രണ്ട് യുക്രൈൻകാരെയും രക്ഷിച്ചു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ഒമാൻ തീരത്തുണ്ടായിരുന്ന ടാങ്കറുകളാണ് ആക്രമിച്ചത്. രണ്ട് ദിവസം മുൻപ് എസ്എഫ്എസ് ഗ്യാലക്സി എന്ന് പേരുള്ള പാനമ പതാകയുള്ള കപ്പലിന് നേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു. ന്യൂയോർക്കുള്ള വിദേശകാര്യമന്ത്രി എസ് ജയശങ്കർ സമുദ്രസുരക്ഷ പ്രധാനമെന്ന് വ്യക്തമാക്കി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ലോകസമാധാനത്തിന് സമുദ്രസുരക്ഷപ്രധാനമെന്ന് എല്ലാവരും ഓർക്കണമെന്ന് വിശദീകരിച്ച് ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.







































































































































