ജി. എസ്സ്. ടി രാജ്യത്തിൻ്റെ വൈവിധ്യങ്ങൾ സമന്വയിപ്പിക്കുന്ന സമ്പദ്ഘടനയ്ക്ക് കാരണമാകും . ഡോ. മനു ജെ വെട്ടിക്കൻ ഐ. ഇ. എസ്സ്. അരുവിത്തുറ കോളേജിൽ ജി. എസ്സ്. ടി. ദ്വദിന ദേശീയ സെമിനാറിനു തുടക്കമായി

അരുവിത്തുറ :രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന ശക്തമായ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ജി എസ് ടി കാരണമാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയ റവന്യൂ വകുപ്പ് ഡയറക്ടർ ഡോ മനു ജെ വെട്ടിക്കൻ ഐ ഇ എസ്സ് പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റുo ഐ.ക്യു.എ.സിയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. “പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ: ഇന്ത്യയിലെ കാർഷിക മേഖല, കാർഷിക മൂല്യശൃംഖലകൾ, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനം” എന്നതാണ് സെമിനാറിന്റെ മുഖ്യ വിഷയം കോളേജ് മാനേജർ റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സന്ദേശം നൽകി. ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫ. സച്ചിദാനന്ദ മുഖർജി മുഖ്യപ്രഭാഷണവും, ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ഡോ. വിജയ് കുമാർ പ്രത്യേക പ്രഭാഷണവും നടത്തി. കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി ജോൺ, ഐക്യു ഏ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെമിനാർ കൺവീനർ ഡോ. മിഥുൻ ജോൺ സ്വാഗതവും കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് മേധാവി ഷെറിൻ എലിസബത്ത് ജോൺ നന്ദിയും പറയും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ പ്ലീനറി സെഷനുകൾ, പാനൽ ചർച്ചകൾ, പ്രബന്ധ അവതരണങ്ങൾ എന്നിവ നടക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, സെന്റർ ഫോർ റൂറൽ മാനേജ്‌മെന്റ് ഡയറക്ടർ ഡോ. ജോസ് ചാത്തുക്കുളം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സെമിനാറിന്റെ രണ്ടാം ദിവസമായ ജൂൺ 18-ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം നബാർഡ് ഡി.ജി.എം ശ്രീ. റെജി വർഗീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക ‘സംവാദ സദസ്സ് ‘ സംഘടിപ്പിച്ചിട്ടുണ്ട്. ജി.എസ്.ടി പരിഷ്കാരങ്ങൾ സാധാരണക്കാരുടെ കുടുംബക്ഷേമത്തെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഈ ചർച്ചയിൽ കർഷകർ, ഗ്രാമീണ സംരംഭകർ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ വിഭാഗങ്ങളും പങ്കെടുക്കും.







































































































