ടി 20 ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിൽ അടിതെറ്റി ഇന്ത്യ; പരമ്പരയും നഷ്ടം

ലോകകപ്പിന് മുന്നോടിയായുള്ള അവസാന ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ആറു വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ പരമ്പര കൈവിട്ടത്. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ, പിന്നീട് രണ്ടു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.
അർധസെഞ്ചറി നേടിയ ആലീസ് കാപ്‌സി (43 പന്തിൽ 82), ഹീതർ നൈറ്റ് (42 പന്തിൽ 70*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ അനായാസ വിജയത്തിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാർക്ക് മൂന്നാം മത്സരത്തിലും തിളങ്ങാൻ സാധിച്ചില്ല. സ്മൃതി മന്ദാന 9 പന്തിൽ 8 റൺസെടുത്തും ഷെഫാലി വർമ 11 റൺസെടുത്തും പുറത്തായി.
അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (40 പന്തിൽ 56), ദീപ്തി ശർമ (24 പന്തിൽ 32), യത്സിത ഭാട്യ (18 പന്തിൽ 32), ജെമീമ റോഡ്രിഗസ് (19 പന്തിൽ 29) എന്നിവരുടെ ബാറ്റിങ്ങ് കരുത്തിലാണ് ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തത്.











































































































