സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം; വകുപ്പ് മേധാവികളെ ഭീഷണിപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്,വലിയ അഴിമതിയ്ക്ക് ഇത് വഴിയൊരുക്കും, പിണറായി വിജയൻ

സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അന്യായമായി സ്ഥലമാറ്റങ്ങൾ നടക്കുന്നു. സ്ഥലംമാറ്റത്തിൽ വ്യവസ്ഥാപിത രീതികൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ സർക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും സ്ഥലംമാറ്റം നടക്കുന്നു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലംമാറ്റം റദ്ദാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. സഭയിൽ സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ച ഉദ്യോഗസ്ഥർ ആരായാലും അതെല്ലാം പൊതുതാത്പര്യത്തിനാണെന്നാണ് എഴുതിവെച്ചിരിക്കുന്നത്. പൊതുതാത്പ്പര്യം നിശ്ചയിക്കാൻ ഇവർക്ക് ആരാണ് അധികാരം നൽകിയത്. ഇത്തരം ഉത്തരവുകൾ പ്രഥമദൃഷ്ട്യാ ശെരിയല്ലെന്ന് കണ്ടത് കൊണ്ടാണ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യുന്ന സാഹചര്യം ഉണ്ടായത്. വകുപ്പ് മേധാവികളെ ഭീഷണിപ്പെടുത്തി ഉത്തരവുകൾ പുറപ്പെടുവിച്ചവർ വരെ ഉണ്ട്. അത്തരം ആളുകൾക്കെതിരെ നടപടി എടുക്കാൻ തയ്യാറാവണം. അച്ചടക്ക നടപടി എടുക്കണം. മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് നടത്തിയിട്ടുള്ള എല്ലാ സ്ഥലംമാറ്റങ്ങളും പുനഃപരിശോധിക്കുകയും ചെയ്യണം പിണറായി വിജയൻ പറഞ്ഞു.
ചില സ്ഥാപിത താത്പര്യക്കാരെ അഴിഞ്ഞാടാൻ വിട്ടാൽ എങ്ങിനെയാണ് ജനതാത്പര്യം സംരക്ഷിക്കാൻ കഴിയുക. ഈ രീതിയാണ് തുടരുന്നതെങ്കിൽ കാണേണ്ടത് അധികാരത്തിന്റെ ഇടനാഴികളിൽ പവർ ബ്രോക്കർമാരും ദല്ലാളന്മാരും അധികാരം സ്ഥാപിക്കും എന്നതാണ്. ഈ രീതി തിരുത്തിയെപറ്റൂ. അത് ഭരണമാറ്റത്തിന്റെ പേരിൽ ന്യായീകരിക്കുന്നത് ശെരിയല്ല. ഇ അനീതിക്കെതിരെ ജീവനക്കാർ പ്രക്ഷോഭ രംഗത്ത് വന്നു. ഇത് ഒരു മുന്നറിയിപ്പായി കാണണം. 2000 ത്തോളം ജീവനക്കാരെയാണ് ചുരുങ്ങിയ കാലയളവ് കൊണ്ട് സ്ഥലം മാറ്റിയിട്ടുള്ളതെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.











































































































