ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല; രമേശ് ചെന്നിത്തല

ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്നകാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രിയപ്പെട്ടവരും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ മുന്നോട്ട് പോയത്.
പാർട്ടിയ്ക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും ഞാൻ ഉയർത്തിയില്ല. എനിക്ക് വലുത് എന്നെ വളർത്തി വലുതാക്കിയ കോൺഗ്രസ് ആണ്. നഷ്ടങ്ങൾ ഉണ്ടാവും എങ്കിലും പാർട്ടിയാണ് വലുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി എന്നെ വ്യക്തിഹത്യ നടത്തി. ബിജെപി സ്ഥാനാർഥി വർഗീയത പറഞ്ഞു. എൽഡിഎഫിനോട് തനിക്ക് ഒരു പരാതിയുമില്ല. ഗൺമാൻമാരുടെ മർദനത്തിൽ എസ്ഐടി രൂപീകരിക്കാൻ പറഞ്ഞത് കോടതിയാണ്. കേസിൽ ഇതുവരെ ഇടപെടൽ നടത്തിയിട്ടില്ല. മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ നടന്നത്. രണ്ട് വർഷം അന്നത്തെ മുഖ്യമന്ത്രി അനങ്ങിയില്ല. എസ്ഐടി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ചോളം പൊലീസുകാരെ കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മർദിച്ച ഗൺമാൻമാർ നിയമത്തിന് അതീതരല്ല. ഇനിയും. കോടതിയിൽ കേസ് വരും കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പുറത്ത് വരും. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകും.
രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെ പോലെ തല്ലികൊല്ലാൻ നോക്കി. അതിൽ നിയമം ഇടപെടുന്നതാണ് ഇപ്പോൾ കാണുന്നത്.നിയമം കൈയ്യിൽ എടുക്കാനും അക്രമം കാണിക്കാനും ആര് വന്നാലും അത് അമർച്ച ചെയ്യുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലും രമേശ്‌ചെന്നിത്തല പ്രതികരണം നടത്തി. ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല. പിണറായിയിലും കോഴിക്കോടും ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പൊലീസിനെ അറിയിച്ചിട്ടാണ് അവിടങ്ങളിൽ ഇ ഡി ഇറങ്ങിയത്. പക്ഷെ തിരുവനന്തപുരത്ത് അത് ഉണ്ടായില്ല. ഇ ഡിക്കെതിരെ അക്രമം നടത്തിയവർ പാർട്ടി ഓഫീസിൽ കയറി ഇരുന്നു. പാർട്ടി ഓഫീസിൽ കയറി പിടികൂടുന്നത് ശരിയല്ല എന്ന് തോന്നി. പൊലീസ് സമചിത്തതയോടെ ഇടപെട്ടു. വേണമെങ്കിൽ പാർട്ടി ഓഫീസിൽ കയറി പിടികൂടാമായിരുന്നു. 21 പ്രതികൾ പിടിയിലായെന്നും ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.







































































































