അമിത് ഷായെ കണ്ടില്ല; ഡൽഹി സന്ദർശനം വെട്ടിച്ചുരുക്കി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ഡൽഹി സന്ദർശനം വെട്ടിച്ചുരുക്കി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടില്ല. കൂടിക്കാഴ്ച്ചയ്ക്കായി സമയം ലഭിക്കാത്തതിനെ തുടർന്നാണ് ഡൽഹി സന്ദർശനം ചുരുക്കിയത്. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് രാഹുൽഗാന്ധി കൂടിക്കാഴ്ച ജൂൺ 11ന് നടക്കും. സോണിയ ഗാന്ധിയെയും വിജയ് കാണും.
ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ദേശീയ തലസ്ഥാനത്തെ സേവാ തീർത്ഥിൽ വെച്ച് ഇരുനേതാക്കളും ഏകദേശം 25 മിനിറ്റോളം ചർച്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള വിജയ്‌യുടെ ആദ്യ ഡൽഹി സന്ദർശനമാണിത്.
നരേന്ദ്ര മോദിക്ക് മുന്നിൽ സംസ്ഥാനത്തിന്‍റെ ദീർഘകാല ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവും അദ്ദേഹം സമർപ്പിച്ചു. കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് അനുമതി നൽകരുതെന്നും ഈ പദ്ധതി തമിഴ്നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ ബാധിക്കുമെന്നും കാവേരി ട്രിബ്യൂണൽ ചട്ടക്കൂടിന് കീഴിലുള്ള സംസ്ഥാനത്തിന്‍റെ ജലാവകാശം സംരക്ഷിക്കണമെന്നുമാണ് പ്രധാന ആവശ്യം.
ഇതിനു പുറമേ സംസ്ഥാനത്തെ വിവിധ ക്ഷേമപദ്ധതികൾക്ക് കേന്ദ്രത്തിന്‍റെ സാമ്പത്തിക പിന്തുണയും തേടി. നഗര അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, വ്യവസായ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട വികസന പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.







































































































