അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹിമന്ത ബിശ്വ ശർമ; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ അസമിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്തിന്റെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ തെരഞ്ഞെടുപ്പിൽ 126 സീറ്റുകളിൽ 82 ഇടത്തും ബിജെപി വിജയം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
2016-ൽ ഭരണം പിടിച്ച ബിജെപി, പത്ത് വർഷത്തിന് ശേഷവും അസമിൽ ആധിപത്യം തുടരുകയാണ് .സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായ മൂന്നാം ഊഴത്തിലേക്ക് കടക്കുന്നത്.മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജാലുക്ബാരിയിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ ബോമെൻ ചന്ദ്ര ബോർ ഠാക്കൂറിനെ പരാജയപ്പെടുത്തിയത്.
അതേസമയം സർക്കാരിന് കനത്ത വെല്ലുവിളി ഉയർത്തും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോൺഗ്രസ് പിസിസി അധ്യക്ഷൻ ഗൗരവ് ഗോഗോയി ജോർഹട്ടിൽ ദയനീയ പരാജയം ഏറ്റുവാങ്ങി. ഗൗരവ് ഗോഗോയിക്ക് പുറമെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, റൈജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ്,എന്നിങ്ങനെ പ്രതിപക്ഷത്തെ മുൻ നിര നേതാക്കളെല്ലാം പരാജയപ്പെട്ടു.
















































































































