ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ജിസിസി; ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗം ഇറാന്‍ നിലപാടുകളെ തള്ളി

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ജിസിസി. സൗദിയില്‍ ചേര്‍ന്ന ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗം ഇറാന്‍ നിലപാടുകളെ തള്ളി. അതേസമയം, അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കരാറാകും ഇറാനുമായി ഉണ്ടാക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനോ സുരക്ഷിത യാത്രയ്ക്കായി ഫീസ് ഈടാക്കുന്നതിനോ ഇറാന് യാതൊരു അവകാശവുമില്ലെന്ന് ജിസിസി രാജ്യങ്ങളുടെ യോഗം പ്രസ്താവിച്ചു. ഇറാന്റേത് നിയമവിരുദ്ധ നടപടികളാണെന്നും യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് കപ്പല്‍ ഗതാതം പുനഃസ്ഥാപിക്കണമെന്നും ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത്, യു എ ഇ രാജ്യങ്ങളാണ് ആവശ്യപ്പെട്ടത്. ഒമാന്‍ യോഗത്തില്‍ പങ്കെടുത്തില്ല.
അതേനിടെ, അമേരിക്കന്‍ നാവിക ഉപരോധം മൂലം ഇറാന്‍ എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. പ്രതിദിനം 50 കോടി ഡോളറിനു പുറമേ, 17 കോടി ഡോളര്‍ നഷ്ടം കൂടി ഇതിലൂടെ ഇറാനുണ്ടാകുമെന്നും ബെസന്റ് എക്സ് പോസ്റ്റില്‍ പറഞ്ഞു. ഇറാന്റെ ഷാഡോ ബാങ്കിങ്ങും ക്രിപ്റ്റോ കറന്‍സി ഇടപാടുകളും ഷാഡോ കപ്പല്‍വ്യൂഹവും ആയുധം വാങ്ങല്‍ ശൃംഖലയും ഇതിലൂടെ തകരുമെന്നും നടപടികള്‍ മൂലം ഇറാനില്‍ നാണയപ്പെരുപ്പം ഇരട്ടിയായെന്നും ബെസന്റ് പറഞ്ഞു.
ഇറാന്‍ തകര്‍ച്ചയെ നേരിടുകയാണെന്നും ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ട്രംപ് ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരുന്നു. അതിനിടെ ലെബനോണിലെ വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഇസ്രയേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇറാന്‍ യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. ഇറാന്‍ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടല്‍ക്കൊള്ളയാണെന്നും ഇറാന്‍ ആരോപിച്ചു. അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കരാറാകും ഇറാനുമായി ഉണ്ടാക്കുകയെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു.
















































































































