“അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്”; വിശദീകരണവുമായി വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളത്. ജനങ്ങൾ സ്വയം നിയന്ത്രിക്കണം ഏർപ്പെടുത്തണമെന്നും കെ. കൃഷ്ണൻകുട്ടി അറിയിച്ചു. നിലവിലുള്ളത് കെഎസ്ഇബിയുടെ ഭാഗത്തു നിന്നുള്ള നിയന്ത്രണമല്ല. വൈദ്യുതിക്ഷാമം ഉണ്ടാകുമ്പോഴുള്ള നിയന്ത്രണം വേറെയാണെന്നും കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടിവരും. കറൻ്റ് ചാർജ് കൂട്ടാതെയിരിക്കാൻ സർക്കാർ ശ്രമിക്കും. എന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത പലയിടത്തും വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്നാണ് പരാതി. വൈദ്യുതി ഉപയോഗം വളരെ കൂടുതലുള്ള മേഖലകളിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. മിക്കയിടങ്ങളിലും ദിവസവും വൈദ്യുതി നിയന്ത്രണമുണ്ടെന്നും 15 മിനിറ്റിന് മുകളിലാണ് നിയന്ത്രണമെന്നുമാണ് റിപ്പോർട്ട്.
കൊടുംചൂട് തുടരുന്നതിനിടെ അപ്രഖ്യാപിത പവർകട്ട് വ്യാപകമാകുന്നത് ജനജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. നഗര-ഗ്രാമ ഭേദമില്ലാതെ പല ഭാഗങ്ങളിലും ദിവസവും വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. ലോഡ്ഷെഡിങ് എന്ന വാക്കിന് പകരംലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് ഇപ്പോള്‍ ഫീഡറുകള്‍ പതിനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യുന്നത്.
















































































































