തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ

വാശിയേറിയ പ്രചാരണം കണ്ട തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ. വോട്ടെടുപ്പ് രാവിലെ ഏഴ് മണിമുതൽ. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത് 152 മണ്ഡലങ്ങൾ. ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലായി 4,834 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 38 ജില്ലകളിലാണ് 5.73 കോടി വോട്ടേഴ്സാണ് സംസ്ഥാനത്തുള്ളത്. 75,032 പോളിങ് ബൂത്തുകൾ സജീകരിച്ചിട്ടുണ്ട്. പ്രമുഖരെല്ലാം ഉച്ചയ്ക്ക് മുൻപായി വോട്ട് രേഖപ്പെടുത്തും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ തേനാംപേട്ട് എസ്ഐഇടി കോളജിലും പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്യും. ടിവികെ അധ്യക്ഷൻ വിജയ് നീലാങ്കരയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
സംസ്ഥാനത്തെ 5,949 എണ്ണം അതീവ സുരക്ഷാ ബൂത്തുകളാണ്. പോളിങ് ദിനത്തിലെ സുരക്ഷയ്ക്കായി 300 കമ്പനി സെൻട്രൽ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. 83,875 പൊലിസുകാരും സേവനത്തിലുണ്ട്. 1,06,418 പോളിങ് മെഷിനുകളാണ് സജീകരിച്ചിട്ടുള്ളത്. 20 ശതമാനം ഇവിഎമ്മുകൾ റിസർവിലുമുണ്ടാകും.
പശ്ചിമ ബംഗാളിൽ 16 ജില്ലകളിലായി 152 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ ജനവിധിയെഴുതുക. 1478 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ മത്സര രംഗത്തുള്ളത്. 2407 കമ്പനി കേന്ദ്രസേനയെ സുരക്ഷ ഒരുക്കാൻ വിന്യസിച്ചിട്ടുണ്ട്. 3.6 വോട്ടർമാരാണ് ആദ്യഘട്ടത്തിൽ ഉള്ളത്. ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ സിലിഗുരി , ബംഗ്ലാദേശ് അതിർത്തി മേഖലയായ കൂച്ച് ബെഹാർ മുർഷിദബാദ് തുടങ്ങിയ പ്രധാനപ്പെട്ട പല മണ്ഡലങ്ങളും ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്.
















































































































