മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തത്തിൽ പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 10 പേരിൽ 4 പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാൻ ആകാത്ത ഒരു മൃതദേഹത്തിന്റെയും മറ്റ് മൃതദേഹഭാഗങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരമാവധി നാലുദിവസം കൊണ്ട് ഡിഎൻഎ പരിശോധന പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ലൈസൻസി സതീഷ് മുണ്ടത്തിക്കോട് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഇന്നലെ തിരിച്ചറിഞ്ഞ എട്ട് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീണും ഇന്നലെ ഉച്ചയോടെ മരിച്ചു. അതേസമയം സ്ഫോടനം നടന്ന പാടശേഖരത്തിൽ ഇന്നും കെഡാവർ നായകളെ ഉപയോഗിച്ചുള്ള പരിശോധന നടക്കും.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർണായക തീരുമാനങ്ങളുമായി പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങൾ. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തണമെന്നാണ് ഇരുവിഭാഗങ്ങളുടെയും നിലപാട്. കളക്ടറേറ്റിൽ രാവിലെ 10 മണിക്കാണ് ദേവസ്വങ്ങളും, മന്ത്രിമാരും അടങ്ങുന്ന ഉന്നതതല യോഗം നടക്കുക.
















































































































