പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍

നിയമസഭ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണത്തിന് ഇനി സ്ഥാനാർഥികളുടെ മുന്നിലുള്ളത് ഒരൊറ്റ പ്രവൃത്തി ദിവസം മാത്രം. നാളെ രാവിലെ 11 മണി മുതൽ 3 വരെയാണ് പത്രികാസമർപ്പണത്തിന് സമയമുള്ളത്. 15 മിനിറ്റാണ് ഒരു പത്രിക സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടത്. സമയമില്ലാത്തതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് നിർദേശം. സ്ഥാനാർഥി നിർണയം വൈകിയതിൽ പ്രതിസന്ധി നേരിടുന്ന പാർട്ടികൾ ഈ വേഗത്തിനൊപ്പം ഓടിയെത്തുമോ എന്നതാണ് കൗതുകം.
ഞായറാഴ്ച ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സ്ഥാനാർഥികളുടെ പ്രചാരണം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലാ പര്യടനം നാളെ മുതൽ നടക്കും. പറവൂർ മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണത്തിന് ശേഷം ജില്ലാ പര്യടനത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എത്തും.
അതേസമയം, തിരഞ്ഞെടുപ്പിൽ കളം പിടിക്കാൻ ഒരുങ്ങുകയാണ് ബിജെപി. പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനത്തെ മുഖ്യമന്ത്രിയും , ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും എത്തും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. പ്രധാനമന്ത്രിയെയും അമിത്ഷായെയും കേരളത്തിലേക്ക് പ്രചാരണത്തിന് എത്തിക്കാനാണ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബിജെപി നേതാക്കളുടെ നീക്കം. ഇരുവരും എത്തും എന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ. പ്രചാരണങ്ങൾക്ക് താരപ്രചാരകരായി സിനിമ സീരിയൽ താരങ്ങളെയും ബിജെപി രംഗത്തിറക്കും. ദേശീയ നേതാക്കളെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്തു തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ പങ്കെടുപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.































































































































