‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി; നിർമാതാക്കൾക്ക് തിരിച്ചടി

“കേരള സ്റ്റോറി 2′ സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. “കേരള സ്റ്റോറി’ എന്ന ടൈറ്റിലിൽ വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നു പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സിനിമ ഒരു കലയാണ്, ഇത്തരം വിഷയത്തിൽ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാൽ ഈ സിനിമ യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു എന്നതിൽ പ്രശ്നമുണ്ടെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ ടീസറിന്റെ ഉൾപ്പെടെ ഉള്ളടക്കം പ്രകോപനപരമാണെന്നു ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ. മൈത്രേയ് സച്ചിദാനന്ദ ഹെഗ്ഡെ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ടീസറിലുള്ള കാര്യങ്ങൾ സിനിമയിലില്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി.









































































