‘ആർഎസ്എസുമായി ഒരു കാലത്തും സിപിഐഎമ്മിന് കൂട്ടുകെട്ടില്ല, ഉണ്ടായിരുന്നത് കോൺഗ്രസിന്’; എം വി ഗോവിന്ദന്‍


അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സിപിഐഎം സഹകരിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയായി എം.വി. ഗോവിന്ദൻ. ‘ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ട് ഇന്നലെയും ഇല്ല, ഇന്നും ഇല്ല, നാളെയും ഉണ്ടാകില്ല. ഒരുഘട്ടത്തിലും ആർഎസ്എസുമായി സിപിഐഎം സഖ്യം ചേർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന് അങ്ങനെ പറയാൻ കഴിയില്ല. വിമോചന സമരത്തിൽ കോൺഗ്രസ് ആർഎസ്എസുമായി സഹകരിച്ചിരുന്നു. ആർഎസ്എസ് വോട്ട് വേണ്ടെന്ന് ഇ.എം.എസ് പ്രഖ്യാപിച്ചതാണ്. മതനിരപേക്ഷതയ്ക്കുള്ള പ്രതിബദ്ധതയാണ് സിപിഐഎം നിലനിർത്തിയതും ഉയർത്തിപ്പിടിച്ചതും’, എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥയെ അർദ്ധ ഫാസിസം എന്നാണ് വിശേഷിപ്പിച്ചത്. അമിതാധികാര വാഴ്ചയ്‌ക്കെതിരായ മുദ്രാവാക്യങ്ങളുമായി വലിയ ജനപ്രക്ഷോഭങ്ങൾ ഉയർന്നിരുന്നു. അടിയന്തരാവസ്ഥ അറബി കടലിൽ എന്ന് പറഞ്ഞ് വലിയ പ്രക്ഷോഭമാണ് ഉണ്ടായത് .ജനതാപാർട്ടി ജനസംഘത്തിന്‍റെ തുടർച്ചയല്ല. വിവിധ പാർട്ടികൾ ഉൾപ്പെട്ട.പ്രസ്ഥാനം ആയിരുന്നു. ആർഎസ്എസ് അന്ന് പ്രബല ശക്തിയല്ല രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തെ ആണ് സൂചിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വടകരയിലും ബേപ്പൂരിലും ആർഎസ്എസും കോൺഗ്രസും ചേർന്ന് സഖ്യമുണ്ടാക്കിയെന്നും, അതിനെ ഇടതുപക്ഷം തോൽപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോലീബി സഖ്യത്തിന്‍റെ പാരമ്പര്യം കിടക്കുമ്പോഴാണ് ആർഎസ്എസ് വോട്ട് വേണ്ടെന്ന് തുറന്ന് പ്രഖ്യാപിച്ച സിപിഎമ്മിനെതിരെ കള്ള പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.