ഇറാന്റെ ഒരു സൈനിക നേതാവിനെ കൂടി വധിച്ച് ഇസ്രയേൽ; മിസൈൽ ആക്രണത്തിൽ ടെൽ അവീവിൽ സ്ഫോടനം


ഇറാന്റെ ഒരു സൈനിക നേതാവിനെ കൂടി വധിച്ച് ഇസ്രയേൽ. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ വിശ്വസ്തൻ അലി ഷദ്മാനി ആണ് കൊല്ലപ്പെട്ടത്. ജൂൺ 13നാണ് ഇയാളെ സൈനിക ഹൈഡ് ക്വാർട്ടേഴ്സിന്റെ തലവനായി അലി ഷദ്മാനിയെ നിയമിച്ചത്. അതിനിടെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ വീണ്ടും സ്ഫോടനം ഉണ്ടായി. ഇറാൻ തൊടുത്ത രണ്ട് മിസൈലുകൾ ടെൽ അവീവിൽ പതിച്ചു.
ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനവും ടെഹ്‌റാനിലെ വിവിധയിടങ്ങളിലും കനത്ത ആക്രണമാണ് ഇന്നലെ ഇസ്രയേൽ നടത്തിയത്. ഇന്നലെ മാത്രം ഇറാനിൽ 45 പേരാണ് കൊല്ലപ്പെട്ടത്. ടെലിവിഷൻ സ്ഥാപനമായ IRIBയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇസ്രയേലിലെ ടെൽ അവീവ്, പിറ്റാഹ് തിക്വ, ഹൈഫ തുടങ്ങിയ നഗരങ്ങളിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അയച്ചു. ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ 24 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
ആക്രമണത്തിൽ ഹൈഫ തുറമുഖത്തിനടുത്ത വൈദ്യുത നിലയത്തിലും ടെൽ അവീവിൽ യു എസ് നയതന്ത്ര കാര്യാലയത്തിലും തകരാറുണ്ടായി.
ഇസ്രയേലിന്റെ എഫ് 35 വിമാനങ്ങൾ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. അതിനിടെ ടെഹ്‌റാനിൽ നിന്നും ജനം അടിയന്തരമായി ഒഴിയണമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ആണവക്കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും ഇറാൻ കരാർ ഒപ്പിടേണ്ടിയിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
ജറുസലേമിലെയും ടെൽ അവീവിലേയും നയതന്ത്ര ഓഫീസുകൾ അമേരിക്ക അനിശ്ചിതകാലത്തേക്ക് അടച്ചു. സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്രശ്രമങ്ങൾ നടത്തിവരികയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ വ്യക്തമാക്കി. സമാധാന ഉടമ്പടിക്ക് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.