ദുരന്തഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി; പരുക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു; അഹമ്മദാബാദിൽ ഉന്നതതല യോഗം


അഹമ്മദാബാദിലെ വിമാന ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നേരെയെത്തിയത് ദുരന്തഭൂമിയിലേക്കായിരുന്നു. ഇവിടെ നിന്ന് ആണ് പ്രധാനമന്ത്രി സിവിൽ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചത്. അമ്പതോളം പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. അഹമ്മദാബാദ് മേയർ പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.
ദുരന്തഭൂമിയിലെത്തിയ മോദി സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര ജല ശക്തി മന്ത്രി സി ആര്‍ പട്ടീല്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 15 മിനിറ്റോളം ദുരന്തഭൂമിയിൽ പ്രധാനമന്ത്രി ചിലവഴിച്ചു. ആശുപത്രിയിലെ സന്ദർശനം വേഗം പൂർത്തിയാക്കി പ്രധാനമന്ത്രി വേഗം മടങ്ങി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. തുടർനടപടികൾ ഉൾപ്പെടെ ഈ യോഗത്തിൽ ചർച്ച ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രിയും യോഗത്തിൽ പങ്കെടുക്കും.
വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തെ പ്രധാനമന്ത്രി കാണുമെന്ന് സൂചനയുണ്ട്. 290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്.വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരിൽ 49 പേർ പ്രദേശവാസികളാണ്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.