മഴക്കെടുതിയിൽ നശിച്ചത് 2.17 കോടിയുടെ ഏലംകൃഷി: വരൾച്ചയ്ക്ക് പിന്നാലെ ഇടിത്തീയായി കാലവർഷവും: പ്രതീക്ഷയറ്റ് കർഷകർ


ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നശിച്ചത് 2.17 കോടിയുടെ ഏലം കൃഷി. ആനവിലാസം, കുമളി,
വള്ളക്കടവ്, കൊച്ചറ, വണ്ടൻമേട്, അടിമാലി, നെടുങ്കണ്ടം, രാജകുമാരി മേഖലകളിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. കഴിഞ്ഞവർഷത്തെ വരൾച്ച ഏൽപ്പിച്ച ആഘാതത്തിൽനിന്ന് കർഷകർ തിരിച്ചുവരുന്നതിനിടെ കാലവർഷവും തിരിച്ചടി സമ്മാനിച്ചു. കൃഷി വകുപ്പിൻ്റെ കണക്കുപ്രകാരം 12 ദിവസത്തിനുള്ളിൽ 310.69 ഹെക്‌ടർ സ്ഥലത്തെ ഏലംകൃഷി നശിച്ചു. 2,364 കർഷകർക്ക് 2.17 കോടി രൂപയുടെ നഷ്ടമുണ്ടായി. അതേസമയം ഇതിൻ്റെ ഇരട്ടിയിലേറെ കൃഷിനാശമുണ്ടായതായി കർഷക സംഘടനകൾ പറയുന്നു. ആകെ കൃഷിനാശം 384.97 ഹെക്‌ടർ സ്ഥലത്താണ്. ഇതിൽ 310.69 ഹെക്ടറും ഏലമാണ്. കാറ്റിൽ ഏലച്ചെടികൾ ഒടിഞ്ഞുവീണും കൂടാതെ മരങ്ങൾ കടപുഴകി വീണുമാണ് വിളകൾ നശിച്ചത്. ഏലം കഴിഞ്ഞാൽ കാലവർഷം കൂടുതൽ ബാധിച്ചത് വാഴകൃഷിയെയാണ്. 24,71 ഹെക്‌ടർ സ്ഥലത്തെ കൃഷി നശിച്ചു. 2024 ഫെബ്രുവരി മുതൽ മേയ് വരെയുണ്ടായ വേനൽച്ചൂടിൽ 17,944 കർഷകരുടെ 4368.8613 ഹെക്‌ടറിലെ ഏലംകൃഷി നശിച്ചു. സർക്കാരിൻ്റെ എയിംസ് പോർട്ടലിൽ ലഭിച്ച നഷ്‌ടപരിഹാര അപേക്ഷകൾ പ്രകാരം ആകെ 10.93 കോടി രൂപ നഷ്ടമുണ്ടായതായാണ് കണക്ക്. എന്നാൽ നഷ്ടപരിഹാരം പൂർണമായി കർഷകർക്ക് ലഭിച്ചില്ല. കഴിഞ്ഞ വർഷം ശരാശരി 2400 രൂപ വിലയുണ്ടായിരുന്ന ഏലത്തിന് ഇപ്പോൾ 2150 മുതൽ 2350 വരെയാണ് വില. സീസൺ ആരംഭിക്കുമ്പോൾ വില ഉയരുമെന്ന പ്രതീക്ഷ കർഷകർക്കില്ല. ജനുവരിയിൽ 3190 രൂപ വരെ ഉയർന്നെങ്കിലും പിന്നീട് വില ഇടിഞ്ഞു.