മറയൂരിലെ ഗോത്രവർഗമേഖലയിലെ നവജാത ശിശുമരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


ഇടുക്കി : മറയൂരിലെ ഗോത്രവർഗമേഖലയിൽ നവജാത ശിശുമരണം പെരുകുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർക്കും പട്ടിക വർഗ വികസന ഓഫീസർക്കുമാണ് നിർദ്ദേശം നൽകിയത്. ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറുടെ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥൻ അന്വേഷണം നടത്തണം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നവജാതശിശുമരണം സംഭവിച്ചിട്ടുണ്ടോ, എത്ര ശിശുക്കൾ മരിച്ചു, മരണകാരണം, നവജാതശിശു മരണം ഇല്ലാതാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം, കുട്ടികളെ പരിപാലിക്കുന്നതിനും മുലയൂട്ടുന്നതിനും അമ്മമാർക്ക് പോഷകാഹാരം നൽകുന്ന പദ്ധതി നിലവിലുണ്ടോ, ഉണ്ടെങ്കിൽ പദ്ധതി പ്രകാരം പോഷകാഹാരം നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡി.എം.ഒ. അന്വേഷിക്കണം. അന്വേഷണ റിപ്പോർട്ട് ആറാഴ്ചക്കുള്ളിൽ സമർപ്പിക്കണം. ഡി.എം.ഒ. യ്ക്ക് കമ്മീഷൻ നൽകിയ അന്വേഷണ വിഷയങ്ങളെല്ലാം തന്നെ ജില്ലാ പട്ടികവർഗ വികസന ഓഫീസറും അന്വേഷിക്കണം.
ജില്ലാ പട്ടികവർഗവികസന ഓഫീസറും ഡപ്യൂട്ടി ഡി.എം.ഒ. യും ജൂലൈ 26ന് രാവിലെ 10 ന് തൊടുപുഴ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വസ്തുതകൾ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.