വർഗീയ വിഷപ്പാമ്പിന്റെ വായിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട; കെ പി ശശികലക്കെതിരെ കേസെടുക്കണമെന്ന് പി ജയരാജൻ


റാപ്പര്‍ വേടനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. വര്‍ഗീയ വിഷപാമ്പിന്റെ വായില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്നും വേടനെതിരെ നടന്നത് ജാതീയ അധിക്ഷേപമാണെന്നും പി ജയരാജന്‍ പറഞ്ഞു.
സംഘപരിവാര്‍ പട്ടികജാതി വിഭാഗത്തെ അധിക്ഷേപിക്കുകയാണെന്ന് പി ജയരാജന്‍ പറഞ്ഞു. പട്ടികജാതിക്കാരെ സംഘ്പരിവാര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് വലിച്ചെറിയുകയാണ്. പട്ടികജാതിക്കാരോട് സംഘ്പരിവാറിനുള്ളത് കപട സ്‌നേഹമാണെന്നും പി ജയരാജന്‍ പറഞ്ഞു.
പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വേടനെതിരെ ശശികല അധിക്ഷേപ പരാമര്‍ശം നടത്തിയത്. വേടന്റെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ സമാജം അപമാനിക്കപ്പെടുകയാണെന്ന് ശശികല പറഞ്ഞിരുന്നു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എത്ര കലാരൂപങ്ങളുണ്ടെന്നും റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപമെന്നും ശശികല ചോദിച്ചിരുന്നു. പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടതെന്നും ശശികല ചോദിച്ചു. വിഘടനവാദത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടണമെങ്കില്‍ അവരില്‍ അവശതയുണ്ടാക്കണം, അവസരങ്ങള്‍ ഇല്ലാതെയാക്കണം. വേടന് മുമ്പില്‍ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ശശികല പറഞ്ഞിരുന്നു.