സിനിമ സെറ്റുകളിൽ ലഹരി പരിശോധന വ്യാപിപ്പിക്കും; കമ്മീഷണർ പുട്ട വിമലാദിത്യ


കൊച്ചിയിലെ സിനിമാമേഖലയുമായി ബന്ധപ്പെട്ട് ഒരു സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്. കൊച്ചിയിലെ സിനിമ സെറ്റുകളിലേക്ക് ലഹരി പരിശോധന വ്യാപിപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ലഹരി കേസുകളിൽ സംവിധായകരും നടന്മാരും പ്രതികളായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി സിനിമ സെറ്റുകളിലടക്കം എക്സൈസ്, എൻസിബി അടക്കമുള്ള ഏജൻസികളുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തും.
ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിലെ പരിശോധന ഫലം പുറത്തുവരാൻ മൂന്ന് മാസം വരെ താമസം നേരിടും.ഇത് എത്രയും വേഗത്തിൽ ലഭ്യമാക്കാൻ കോടതിയെ സമീപിക്കുകയാണ് ഇനി ചെയ്യുക. ഷൈൻ ടോം ചക്കോയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ച് വരികയാണെന്നും നിർണായക വിവരങ്ങൾ ലഭിച്ചാൽ ഷൈനിനെ വീണ്ടും വിളിപ്പിക്കുമെന്നും കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കി.
അതേസമയം, സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഉൾപ്പെട്ട ലഹരി കേസ് അന്വേഷിക്കുന്നത് എക്സൈസ് ആയിരിക്കും. ഉറവിടം തേടിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ന് കോടതിയിൽ സമർപ്പിക്കും അതിന്ശേഷമായിരിക്കും നോർത്ത് സിഐ കേസ് ഏറ്റെടുക്കുക. ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക ലഹരി പിടിച്ച ഫ്ലാറ്റിന്റെ ഉടമയായ സമീർ താഹിറിനെയായിരിക്കും. ചോദ്യം ചെയ്യലിൽ സമീറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ തൃപ്തികരമല്ലെങ്കിൽ പ്രതിചേർക്കാനും സാധ്യതയുണ്ട്.