കടക്കാരന്റെ കൃഷിഭൂമി ബാങ്കുകൾ ഏറ്റെടുക്കരുത്: പി.സി.തോമസ്


ബാങ്കുകളിൽ നിന്ന് കടമെടുക്കുമ്പോൾ ഈടായി നല്കപ്പെടുന്ന ‘ക്രുഷിഭൂമി’ ബലമായി ഏറ്റെടുക്കുവാനോ, ജപ്തിവാനോ, വിൽക്കുവാനോ, ബാങ്കുകൾക്ക് അവകാശമില്ലെന്നും, അതു നിയമവിരുദ്ധമാകയാൽ അപ്രകാരം ചെയ്യുന്നതിൽ നിന്ന് അവർ പിൻവാങ്ങണമെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ
പി.സി.തോമസ്.
കടം ഈടാക്കുവാൻ ബാങ്കുകൾക്ക് ചെയ്യാവുന്നത് ‘കോടതിയിൽ കേസ് ഫയൽ ചെയ്ത് മേൽ നടപടികൾ സ്വീകരിക്കുക’ എന്നതാണ്. എന്നാൽ “സർഫാസി” നിയമപ്രകാരം സ്ഥലം നേരിട്ട് ഏറ്റെടുക്കുവാനും വിൽക്കുവാനും ഒക്കെയുള്ള അവകാശമുണ്ട് എന്ന ധാരണയിൽ പല ബാങ്കുകളും അപ്രകാരം ചെയ്യുകയാണ്.( ദി സെക്യൂരിറ്റിസേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ്
ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇൻറ്ററസ്റ്റ് ആക്ട്…. എന്ന നിയമത്തി നാണ് “സർഫാസി” നിയമം എന്ന് ചുരുക്കത്തിൽ പറയുന്നത്) പക്ഷേ ഈ നിയമത്തിൽ എല്ലാ ഈടു വസ്തുക്കളും ഉൾപ്പെടുത്തിയിട്ടില്ല. അതിലെ സെക്ഷൻ 31 എന്ന വകുപ്പിൽ പല ഈടും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ‘കൃഷിഭൂമി’യാണ് എങ്കിൽ 31(ഐ) വകുപ്പു പ്രകാരമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ‘കൃഷിഭൂമി’ ഒരു കാരണവശാലും കേസ് കൊടുത്തല്ലാതെ നേരിട്ട് ഏറ്റെടുത്ത് ജപ്തി ചെയ്യുവാനോ, വില്ക്കുവാനോ, ബാങ്കുകൾക്കവകാശമില്ല. ഇതുപോലെ മറ്റ് ചില ഈടു വച്ച വസ്തുക്കളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കൊന്നും സർഫാസി നിയമം ബാധകല്ല.
മേൽ വിവരിച്ച കാര്യങ്ങൾക്കു വിരുദ്ധമായി, ഈടു വച്ച ‘കൃഷിഭൂമി’ ക്കെതിരായി ജപ്തിക്കോ, വിൽപ്പനയ്ക്കോ, ബാങ്കുകൾ തയ്യാറായാൽ കടക്കാർക്ക് കേസ് കൊടുക്കുവാനും അതു തടയുവാനും അവകാശമുണ്ടെന്ന് കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിക്കുന്ന മുൻ കേന്ദ്ര നിയമ സഹ മന്ത്രി കൂടിയായ പി.സി. തോമസ് വ്യക്തമാക്കി.