‘ഉന്നതകുലജാത പ്രയോഗത്തിലൂടെ സുരേഷ് ഗോപിയുടെ നിലവാരം നാടിന് മനസിലായി’, വിമർശനവുമായി പികെഎസ്


കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പട്ടികജാതി ക്ഷേമസമിതി. ഉന്നതകുലജാത പ്രയോഗത്തിലൂടെ സുരേഷ് ഗോപിയുടെ നിലവാരം നാടിന് മനസിലായെന്ന് പികെഎസ് കുറ്റപ്പെടുത്തി. പഴയകാല ഫ്യൂഡൽ ജന്മിമാരുടെ ചിന്താഗതി ഈ കാലഘട്ടത്തിൽ ആവർത്തിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നു. ഇത്തരം പ്രയോഗം തന്നെ നമ്മുടെ നാടിനകത്ത് ചേരാത്തതാണെന്നും ഇവ മാനവികതയെ തന്നെ തകർക്കുമെന്നും സമിതി പറഞ്ഞു. സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് പികെഎസ് നാളെ മാർച്ച് നടത്താനാണ് തീരുമാനം.
തൃശൂർ ജില്ലയിൽ ജാതി വിവേചനമടക്കമുള്ള കാര്യങ്ങൾ ഏറെ ചർച്ചയായി നിൽക്കുന്ന സാഹചര്യത്തിലാണ് പികെഎസ് ഈ വിഷയം ഉയർത്തിക്കൊണ്ടു വരുന്നത്. പട്ടിക വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉന്നത കുലജാതനായ ഒരാൾ മന്ത്രിയായി വരണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം, വീണ്ടും ആശാ വർക്കേഴ്സിന്റെ സമരപ്പന്തലിൽ സുരേഷ് ഗോപി സന്ദർശനം നടത്തി. ആശമാർക്കെന്തായാലും നല്ലത് സംഭവിച്ചേ പറ്റൂവെന്നും അതാണ് തന്റെ പക്ഷമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു. ഒരു രാഷ്ട്രീയ കലർപ്പും ഇല്ലാതെ ഇവരിൽനിന്ന് എന്താണോ മനസ്സിലാക്കിയത് അത് താൻ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ടെന്നും അതിന്റെ നേരിയ എഫക്ട് കണ്ടു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.