വിദ്വേഷ പരാമർശം: പി സി ജോർജിനെതിരെ തൊടുപുഴയിലും പരാതി; കേസെടുക്കാൻ പൊലീസ്


ലൗ ജിഹാദ് പരാമർശത്തിൽ പിസി ജോർജിനെതിരെ കേസെടുക്കാൻ പൊലീസ്. യൂത്ത് ലീഗിന് പുറമേ ദിശ സംഘടനയും പിസി ജോർജിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.പി സി ജോർജിന്റെ വർഗീയ പരാമർശം നടത്തുന്ന വീഡിയോ യൂട്യൂബ് ലിങ്ക് പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. വർഗീയ പരാമർശം നടത്തി കോടതി അലക്ഷ്യം നേരിടുന്ന ആളാണ് നിലവിൽ പിസി ജോർജ്.
ലൗ ജിഹാദിന്റെ പേരിൽ ഒരു കേസ് പോലും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, പിസി ജോർജ് മനപ്പൂർവ്വം കള്ളം പ്രചരിപ്പിക്കുന്നു എന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നു. ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി കള്ളപ്രചരണത്തിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും യുത്ത് കോൺഗ്രസ് പരാതി നൽകി.
സമാനമായ കുറ്റകൃത്യം വീണ്ടും വീണ്ടും ചെയ്യുന്നതിനാൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് നേരത്തെ യൂത്ത് ലീഗ് പ്രവർത്തകരും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പൊലീസ് വേണ്ട നടപടി സ്വകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരുടെ തീരുമാനം.
ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
’22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണി’തെന്നും പി സി ജോർജ് പറഞ്ഞു. നിലവിൽ പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്.