‘സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യം’; സിപിഐഎം പ്രവർത്തന റിപ്പോർട്ട്


സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യമെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. സ്റ്റേറ്റ് കമ്മിറ്റിയിലെ യുവ നിര കൂടുതൽ സജീവമാകണമെന്നാണ് നിർദേശം. സോഷ്യൽ മീഡിയയിൽ ആക്ടീവാകുന്ന സംസ്ഥാന നേതാക്കളെകൊണ്ട് പാർട്ടിക്കെന്ത് ഗുണമെന്ന് കൂടി ചിന്തിക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന വിമർശനവും സംഘടനാ റിപ്പോർട്ടിലുണ്ട്. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ മന്ത്രിമാർക്ക് പ്രതിരോധിക്കാനായില്ലെന്നും സംഘടനാ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
രണ്ടാം ഊഴത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ്റേത് മികച്ച പ്രകടനമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ വിലയിരുത്തുന്നു. എന്നാൽ തുടർഭരണത്തിൻ്റെ മോശം പ്രവണതകൾ പാർട്ടിയെ ബാധിക്കാൻ പാടില്ല. ബംഗാൾ പാഠം ആകണമെന്ന ഓർമപ്പെടുത്തലും സിപിഐഎം സംഘടനാ റിപ്പോർട്ടിലുണ്ട്. പാർട്ടി അധികാര കേന്ദ്രമാണെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകരുതെന്നും നിർദേശം.
പാർട്ടിയിൽ വീണ്ടും വിഭാഗീയതയെന്നും സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പ്രാദേശികമായാണ് വിഭാഗീയത ഉയരുന്നത്. ജില്ലാതലത്തിലെ പരാതികൾ സംസ്ഥാന നേതാക്കൾ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു.വിഭാഗീയ പ്രവണത പൊതുവേ അവസാനിച്ചെങ്കിലും അത്തരം സംസ്കാരത്തിന് അടിമപ്പെട്ടവർ ഇന്നും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.