കേരളത്തിന്റെ നിരത്തുകളിലേക്ക് ഹൈഡ്രജൻ ബസ്; പരീക്ഷണ ഓട്ടത്തിന് റൂട്ട് റെഡി; പദ്ധതിയുമായി കേന്ദ്ര സർക്കാർ


കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഹൈഡ്രജൻ പദ്ധതി കേരളത്തിലേക്കും. ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിലാണ്. 37 വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഓടിക്കാനാണ് തീരുമാനം. കേരളത്തിൽ തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി റൂട്ടുകളിലായിരിക്കും ഹൈഡ്രജൻ ബസുകളുടെ സർവീസ് നടത്തുക.
ഒമ്പത് ഹൈഡ്രജൻ റീഫില്ലിങ് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി വരും. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റേതാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയത്തിന്റെ പദ്ധതി പൂർത്തിയാക്കുന്നത്. 15 എണ്ണം ഹൈഡ്രജൻ ഫ്യുവൽ സെൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാഹനങ്ങളും 22 എണ്ണം ഇൻ്റേണൽ കംബഷൻ അടിസ്ഥാനമാക്കിയുള്ളതുമാണ്.
ഗ്രേറ്റർ നോയിഡ-ഡൽഹി-ആഗ്ര, ഭുവനേശ്വർ-കൊണാർക്ക്-പുരി, അഹമ്മദാബാദ്-വഡോദര-സൂറത്ത്, സാഹിബാബാദ്-ഫരീദാബാദ്-ഡൽഹി, പൂനെ-മുംബൈ, ജംഷഡ്പൂർ-കലിംഗ നഗർ, തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി, ജാംനഗർ-അഹമ്മദാബാദ്, NH-16 വിശാഖപട്ടണം-ബയ്യവാരം എന്നിവയാണ് തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകൾ. ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, അശോക് ലെയ്ലാൻഡ്, എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസിഎൽ, അനർട്ട് തുടങ്ങിയ കമ്പനികൾക്കാണ് നടത്തിപ്പുചുമതല.
അടുത്ത 18-24 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി കേന്ദ്ര സർക്കാർ 208 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുക, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഹൈഡ്രജൻ സാങ്കേതികവിദ്യയിൽ ഇന്ത്യക്ക് മികച്ച സ്ഥാനം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളുമായി 2023 ജനുവരി 4-നാണ് ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ ആരംഭിച്ചത്.