സ്റ്റാർട്ടപ്പ് മേഖലയിൽ കേരളം കുതിച്ചുയരുന്നു; എം ശിവശങ്കറുടെ മികവിനെ ഓർത്തെടുത്ത് മുഖ്യമന്ത്രി


കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് എടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മികവ് പുലർത്തിയ ഉദ്യോഗസ്ഥനായിരുന്നിട്ടും വ്യക്തിപരമായ ദൗർബല്യത്തിന്റെ പേരിൽ അദ്ദേഹം വലിയ വേട്ടയാടൽ നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ പറയാതെ മാധ്യമങ്ങൾ അപഥ സഞ്ചാരം നടത്തുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഡിവൈഎഫ്ഐ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ, മവാസോയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി മുൻ ഐടി സെക്രട്ടറി എം ശിവശങ്കറുടെ മികവിനെപ്പറ്റി പരാമർശിച്ചത്. സ്റ്റാർട്ടപ്പ് രംഗത്ത് അടക്കമുള്ള നേട്ടം ഒരു ദിവസം കൊണ്ടുണ്ടായതല്ല. ഒന്നാം സർക്കാരിന്റെ കാലത്ത് സ്റ്റാർട്ടപ്പ് മേഖലയിൽ നടത്തിയ ഇടപെടൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ശിവശങ്കറുടെ സംഭാവനകളെ മുഖ്യമന്ത്രി ഓർത്തെടുത്തത്.
സ്റ്റാർട്ടപ്പ് രംഗത്തെ കേരളത്തിൻറെ വളർച്ച ആഗോള ശരാശരിയെക്കാൾ ഉയർന്നതാണ്.ഇതൊരാൾ ചൂണ്ടിക്കാണിച്ചേപ്പോൾ എന്ത് പുകിലാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.മികച്ച സ്റ്റാർട്ട് അപ് സംരംഭകനുളള പുരസ്കാരവും മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്ത. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന വേറിട്ട പരിപാടികളുടെ ഉദാത്തമാതൃകയാണ് മവാസോയെന്നും മുഖ്യമന്ത്രി
അഭിനന്ദിച്ചു.