കെപിസിസിയിൽ നേതൃമാറ്റത്തിന് സാധ്യത; കെ സുധാകരൻ അധ്യക്ഷ സ്ഥാനമൊഴിഞ്ഞേക്കും


തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത കേരളത്തിൽ കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിൽ. ഡിസിസി അധ്യക്ഷൻമാർക്കും മാറ്റം ഉണ്ടായേക്കും.
അസമിലും മാറ്റമുണ്ടായേക്കും. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ ഗോഗോയ് എത്തിയേക്കും. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും. ആറുമാസം മുൻപ എങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യത തേടും. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ കേരളത്തിലും അസമിലും നേതൃമാറ്റം അനിവാര്യമാണെന്നാണ് ഹൈക്കമാൻഡ് തീരുമാനം. മത-സാമുദായിക,ഗ്രൂപ്പ് സന്തുലനം പാലിച്ചാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. വയനാട് അടക്കം 10 ഡിസിസി അധ്യക്ഷമാരെയും മാറ്റാനാണ് നീക്കം. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ ശശി തരൂർ വിഷയം ചർച്ചയാകില്ല.